ചലച്ചിത്ര മേള; സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ.എസ് ശബരീനാഥ്

sabarinathan

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെ.എസ്. ശബരീനാഥ് എംഎല്‍എ. 25 വര്‍ഷമായി ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുമെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തലസ്ഥാനത്ത് ചലച്ചിത്രമേളയുടെ നടത്തിപ്പിന് എല്ലാവിധ സൗകര്യങ്ങളും നിലനില്‍ക്കെ സര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ കെ.എസ് ശബരിനാഥ് എംഎല്‍എ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെര്‍ലിന്‍ (Berlin) ഫിലിം ഫെസ്റ്റിവല്‍, വെനീസ് (Venice) ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പിന്നെ കാന്‍സ്(Cannes) ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകര്‍ക്ക് ഈ നഗരങ്ങള്‍ സുപരിചിതമാണ്.
1996ല്‍ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തില്‍ ഒരു പ്രഥമസ്ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.
ഒരു തീര്‍ഥാടനം പോലെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാര്‍ക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക് (Kochi Biennale) വരുന്നവര്‍ക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.
സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ IFFK പൂര്‍ണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളില്‍ ഭാഗികമായി നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത ‘തിരുവനന്തപുരം’ എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകും.
സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Top