തരൂര്‍ വിശ്വപൗരന്‍, കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് മുതല്‍ കൂട്ട്; ശബരീനാഥന്‍

sabarinathan

തിരുവനന്തപുരം: നേതൃമാറ്റത്തെ ചൊല്ലി സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയ ശശി തരൂര്‍ എംപിയെ അനുകൂലിച്ച് കെ എസ് ശബരീനാഥന്‍ എംഎല്‍എ. അദ്ദേഹം ഒരു വിശ്വപൗരന്‍ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ MP ഫണ്ടുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ശബരീനാഥന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡോക്ടർ ശശിതരൂരിന് ഇന്ത്യയുടെ പൊതു സമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല.
രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റുവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ,യുവാക്കളുടെ സ്പന്ദങ്ങൾ.ദേശീയതയുടെ ശരിയായ നിർവചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.
അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ MP ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുക്കാർ മഹാ ഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണ് ഡോ:തരൂർ.അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്ക് യാതൊരു സംശയമില്ല.
എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം, MP എന്ന നിലയിൽ അത് പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

Top