കടുപ്പിച്ച് കെഎസ്‌ ഈശ്വരപ്പ;ബിജെപി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മകനെ മത്സരിപ്പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ച്‌ കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് കെഎസ്‌ ഈശ്വരപ്പ. മകൻ കാന്തേഷിനു ഹാവേരി മണ്ഡലത്തിൽ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാർത്ഥിയായി ശിവമോഗയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎസ്‌ യെദ്യുരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്ര രണ്ടാമതും ജനവിധി തേടുന്ന മണ്ഡലമാണ് ശിവമോഗ.

യെദ്യൂരപ്പയും കുടുംബവുമാണ് തന്റെ മകന് ടിക്കറ്റ് നിഷേധിച്ചതെന്ന് കെഎസ്‌ ഈശ്വരപ്പ നേരത്തെ ആരോപിച്ചിരുന്നു. വെള്ളിയാഴ്ച ശിവമോഗയിലെ പാർട്ടി പ്രവർത്തകരുടെയും അണികളുടെയും യോഗം വിളിച്ചു ചേർത്താണ് ഈശ്വരപ്പ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഹാവേരി മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ എത്തിയതോടെയായിരുന്നു ഈശ്വരപ്പ മകനായി പ്രതീക്ഷിച്ച സീറ്റ് നഷ്ടമായത്. യെദ്യൂരപ്പയും സംസ്ഥാന അധ്യക്ഷനും മകനുമായ ബിവൈ വിജയേന്ദ്രയും ചേർന്ന് ചരടുവലി നടത്തി ടിക്കറ്റ് നഷ്ടമാക്കിയ സാഹചര്യത്തിൽ യെദ്യൂരപ്പയുടെ മൂത്ത മകനായ ബിവൈ രാഘവേന്ദ്രക്കെതിരെ വിമത സ്ഥാനാർഥിയായി ഈശ്വരപ്പ തന്നെ ഇറങ്ങണമെന്ന ആവശ്യം അണികളിൽ നിന്നുയരുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവമോഗയിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞ കെഎസ്‌ ഈശ്വരപ്പയെ ലോക്സഭ തിരഞ്ഞെടുപ്പിൽ മകൻ കാന്തേഷിനു ടിക്കറ്റ് നൽകാമെന്ന ഉറപ്പു നൽകിയായിരുന്നു ബിജെപി ദേശീയ നേതൃത്വം ഒപ്പം നിർത്തിയത്.

” പാർട്ടിക്ക് വേണ്ടി അഹോരാത്രം ജോലി ചെയ്തവരെല്ലാം തഴയപ്പെട്ടു . സിടി രവി , സദാനന്ദ ഗൗഡ , പ്രതാപ് സിൻഹ തുടങ്ങിയവരെ തഴഞ്ഞു . ശോഭ കരന്തലജക്ക് സിറ്റിംഗ് സീറ്റിൽ എതിർപ്പ് വന്നപ്പോൾ മറ്റൊരു സീറ്റു നൽകി . ബൊമ്മെക്കു തലപര്യം ഇല്ലാഞ്ഞിട്ടും മത്സരിക്കുന്നു . ബൊമ്മെ മത്സരിച്ചില്ലെങ്കിൽ മകന് ടിക്കറ്റ് കിട്ടിയേനെ . ഈ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ തോറ്റാൽ പൂർണ ഉത്തരവാദിത്തം യെദ്യുരപ്പക്കാണ് ” ഈശ്വരപ്പ അമർഷം പരസ്യമാക്കി.

ശിവമോഗ ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിച്ചയാളാണ് ആർഎസ്‌എസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കെ എസ്‌ ഈശ്വരപ്പ. ഈശ്വരപപ്പയും യെദ്യുരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയും ശിവമോഗ ലോക്സഭാ മണ്ഡലത്തിൽ നേർക്കുനേർ വരുന്നു എന്ന സാഹചര്യം ബിജെപി ക്ക് വലിയ തിരിച്ചടിയാണ്. മകൻ കാന്തേഷിന് എംഎൽസി അംഗത്വം വാഗ്ദാനം ചെയ്ത് അനുരഞ്ജന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈശ്വരപ്പ അടുക്കുന്ന മട്ടില്ല. 2019 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 2 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്ര ജയിച്ച മണ്ഡലമാണ് ശിവമോഗ. കെഎസ്‌ ഈശ്വരപ്പ വിമത സ്ഥാനാർഥിയാകുന്നതോടെ ചിത്രം മാറും

Top