തെലങ്കാനയിൽ സിപിഎം വിട്ട് ടിആർഎസിൽ ചേർന്ന കൃഷ്ണയ്യ എന്നയാളെ വെട്ടി കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാന ഖമ്മം ജില്ലയിൽ 65 കാരനായ ടിആർഎസ് നേതാവ് കൃഷ്ണയ്യയെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. അടുത്തിടെയാണ് കൃഷ്ണയ്യ സിപിഎമ്മിൽ നിന്ന് ടിആർഎസ് പാർട്ടിയിലേക്ക് മാറിയത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് മിനിറ്റുകൾക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഖമ്മം ജില്ലയിലെ തെൽദാരുപള്ളി ​ഗ്രാമത്തിലാണ് സംഭവം.

സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട കൃഷ്ണയ്യ. കൊലപാതകത്തെ തുടർന്ന് കൃഷ്ണയ്യയുടെ അനുയായികൾ സിപിഎം സെക്രട്ടറി വീരഭദ്രത്തിന്റെ സഹോദരൻ കോട്ടേശ്വര റാവുവിന്റെ വസതിക്ക് നേരെ കല്ലെറിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

തെൽദാരുപള്ളി ഗ്രാമത്തിൽ നടന്ന പതാക ഉയർത്തൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണണ് കൃഷ്ണയ്യക്ക് നേരെ ആക്രമണമുണ്ടായത്. കൃഷ്ണയ്യ തന്റെ സഹായിയോടൊപ്പം ബൈക്കിൽ പോകുകയായിരുന്നു. രാവിലെ 11.30 ഓടെ ഓട്ടോയിലെത്തിയ നാലുപേർ കത്തിയും അരിവാളും ഉപയോഗിച്ച് ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണയ്യയുടെ കൂടെയുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊലപാതകത്തിന് ശേഷം പ്രതികൾ അതേ ഓട്ടോയിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. ആക്രമണം വളരെ ക്രൂരമായിരുന്നെന്നും അക്രമികൾ കൃഷ്ണയ്യയുടെ കൈപ്പത്തി വെട്ടിമാറ്റിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൃഷ്ണയ്യയും ഭാര്യയും സിപിഎം വിട്ട് അടുത്തിടെ ടിആർഎസിൽ ചേർന്നത് മുതൽ ബന്ധുക്കളുമായി സംഘർഷമുണ്ടായിരുന്നു. കൊലപാതകത്തിന് രാഷ്ട്രീയവുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലെന്നും പ്രതികളെ പിടികൂടുന്നതുവരെ കാരണമെന്താണെന്ന് പറയാനാകില്ലെന്നും പ്രതികളെ കണ്ടെത്താൻ നാല് ടീമുകളെ രൂപീകരിച്ചെന്നും കമ്മീഷണർ പറഞ്ഞു.

Top