യു.ഡി.എഫിന് വമ്പൻ തിരിച്ചടിയായി സമസ്ത മുഖപത്രത്തിന്റെ നിലപാട് . . .

മലപ്പുറം: കെ റെയില്‍ പദ്ധതിയിലും യു.ഡി.എഫിന് വന്‍ തിരിച്ചടി. പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണമെന്നാണ് സമസ്തയുടെ മുഖപത്രം ‘സുപ്രഭാതം’ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കെ റെയില്‍ പദ്ധതിയെ എതിര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കം സംസ്ഥാനത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്നും മുഖപ്രസംഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സര്‍വേ കല്ലുകള്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നുമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താനവയെ ചൂണ്ടിയാണ് മുഖപ്രസംഗത്തിലെ ഈ പരാമര്‍ശം. ഇത്തരമൊരവസ്ഥ സംജാതമായാല്‍ തീര്‍ച്ചയായും അത് കേരളത്തിന്റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുമെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടുന്നു. ഈ സന്ദര്‍ഭത്തില്‍ സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്നതാണ് സമസ്ത മുഖപത്രം പറയുന്നത്.

പദ്ധതിയെ സംബന്ധിച്ച് സംശയമുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകണം. കെ റെയില്‍ ഉപേക്ഷിക്കില്ലെന്നതില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ പദ്ധതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം ഇറക്കുന്നത് ഉചിതമായിരിക്കും. പദ്ധതി നാടിന്റെ ആവശ്യമാണെന്ന് ഇത്തരമൊരു പ്രവര്‍ത്തനത്തിലൂടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയേണ്ടതുണ്ട്.

ജനത്തെ പ്രയാസപ്പെടുത്താതെയുള്ള വികസന പ്രവര്‍ത്തനമാണ് കെ റെയില്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പശ്ചാത്തല സൗകര്യമൊരുക്കാതെ സംസ്ഥാനത്ത് വികസനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പൗരപ്രമുഖരുടെ സാന്നിധ്യത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. പദ്ധതി സംബന്ധിച്ച എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന നിലപാട് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവര്‍ത്തിക്കുകയുണ്ടായി.

നഷ്ടപ്പെടുന്ന ഭൂമിയുടെ വിപണി വിലയേക്കാള്‍ ഗ്രാമങ്ങളില്‍ നാല് മടങ്ങ് നല്‍കും. നഗര പ്രദേശത്താണെങ്കില്‍ രണ്ട് മടങ്ങും നല്‍കും. പരിസ്ഥിതിലോല പ്രദേശത്തുകൂടിയോ വന്യജീവി സങ്കേതത്തിലൂടെയോ പാത കടന്ന് പോകുന്നില്ല. നദികളുടെയും മറ്റ് സ്വാഭാവിക ജലസ്രോതസുകളുടെയും ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല. 88 കിലോമീറ്റര്‍ ദൂരം തൂണുകളിലൂടെ കടന്നുപോകുന്നതിനാല്‍ നെല്‍പ്പാടങ്ങള്‍ക്കോ തണ്ണീര്‍ത്തടങ്ങള്‍ക്കോ ഒന്നും സംഭവിക്കില്ല.

ഒരോ അഞ്ഞൂറ് മീറ്ററിലും മേല്‍പ്പാലമോ അടിപ്പാതയോ ഉണ്ടാകുമെന്നതിനാല്‍ കേരളം വിഭജിക്കപ്പെടുകയില്ല. ആകെ നിര്‍മാണത്തിന്റെ 25 ശതമാനം തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതിനാല്‍ പൊതുജീവിതത്തേയും പ്രകൃതിയേയും കാര്യമായി ബാധിക്കില്ല. ഇതൊക്കെയാണ് പദ്ധതിക്കെതിരേ രംഗത്തുള്ളവരെയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും, അതവരെ ബോധ്യപ്പെടുത്തണമെന്നും മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നുമുണ്ട്.

Top