കണ്ണൂർ വിസിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെപിടിസിഎ

തിരുവനന്തപുരം: രജിസ്ട്രാർ നിയമനത്തിന് വേണ്ടിയുളള പ്രായപരിധിയിൽ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ ചട്ടവിരുദ്ധമായി മാറ്റം വരുത്തിയെന്ന് ആരോപണം. ചട്ട പ്രകാരം 56 വയസ്സ് വരെയുള്ളവർക്ക് രജിസ്ട്രാർ തസ്തികയ്ക്ക് അപേക്ഷ നൽകാം. എന്നാൽ വൈസ് ചാൻസലർ ഇടപെട്ട് പ്രായപരിധി 50 വയസ്സാക്കി നിജപ്പെടുത്തിയെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ കെപിസിടിഎ ആരോപിച്ചു.

കണ്ണൂർ സർവകലാശാല ഇക്കഴിഞ്ഞ ആഗസ്റ്റ് 19ാം തീയതി സ്റ്റ്യാറ്റൂറ്ററി പോസ്റ്റുകളായ രജിസ്ട്രാർ,പരീക്ഷ കൺട്രോളർ,ഫൈനാൻസ് ഓഫീസർ എന്നീ തസ്തികകളുടെ സ്ഥിരം നിയമനത്തിനായി ഇറക്കിയ വിജ്ഞാപനത്തിലാണ് ഇത്തരത്തിൽ ചട്ടവിരുദ്ധമായ ഇടപെടലുകൾ നടന്നെന്ന ആരോപണമുള്ളത്. സർവകലാശാല 2019ൽ പുതുക്കിയ ആക്ട് പ്രകാരം 56 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് ഇത്തരം സ്റ്റ്യാറ്റൂറ്ററി പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ നോട്ടീസിൽ അമ്പത് വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് മാത്രം അപേക്ഷിക്കാം എന്നാണുള്ളത്. ഇതിനോടൊപ്പം തന്നെ മുപ്പത് ദിവസം വരെയുള്ള അപേക്ഷ കാലയളവ് പന്ത്രണ്ട് ദിവസമായി ചുരുക്കുകയും ചെയ്തു.

ഈ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ അധ്യാപകരുടെ സംഘടനയായ കെപിസിടിഎ ഗവർണറെ സമീപിച്ചിരിക്കുന്നത്. വിസിക്ക് താല്പര്യമുള്ളവരെ നിയമിക്കുന്നതിന് വേണ്ടി അപേക്ഷ നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയെന്നാണ് പ്രധാന ആരോപണം. നിലവിൽ താല്ക്കാലിക രജിസ്ട്രാർ ആയ ജോബി.കെ.ജോസിനെ ഈ സ്ഥാനത്തിലേക്ക് നിയമിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകളാണ് നടക്കുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്.

Top