തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി അന്വേഷിക്കാൻ കെപിസിസി കമ്മീഷനെ നിയോഗിക്കും. രണ്ട് ദിവസത്തിനുളളിൽ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും നേതൃത്വം പറഞ്ഞു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. എൽദോസ് കുന്നപ്പിളളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടന്ന് കളയൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോവളം പൊലീസാണ് എൽദോസിനെതിരെ കേസ് എടുത്തത്. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറും. കോവളത്ത് വച്ച് എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചു എന്നാണ് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം നൽകിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു.
പരാതി നല്‍കിയതിന് ശേഷം കാണാതായ യുവതിയെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തൂത്തുക്കുടി, മധുര, കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ യുവതി താമസിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 14നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്ന ആലുവ സ്വദേശിയായ യുവതി എല്‍ദോസ് കുന്നപ്പള്ളിയുടെ ഒപ്പം കോവളത്ത് എത്തിയതായിരുന്നു. അവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും എല്‍ദോസ് യുവതിയെ മര്‍ദ്ദിച്ചു എന്നുമായിരുന്നു പരാതി. അധ്യാപിക കൂടിയാണ് യുവതി. പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.