വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതില്‍ മോദിയും പിണറായിയും ഒരുപോലെയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നതില്‍ മോദിയും പിണറായിയും ഒരുപോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ മോദിയുടെ പോലീസും കേരളത്തിലെ വിദ്യാര്‍ത്ഥികളെ പിണറായി വിജയന്റെ പോലീസും ഒരേരീതിയിലാണ് തല്ലിച്ചതച്ചതെന്നും അദ്ദേഹം അറിയിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ പോലീസിന്റെ തേര്‍വാഴ്ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. സമാധനപരമായി സമരം ചെയ്ത കെ.എസ്.യു വിദ്യാര്‍ത്ഥികളേയും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എം.എല്‍.എയേയും മൃഗീയമായി തല്ലിച്ചതച്ച നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് അധികാരത്തിലെത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി സമരക്കാരോട് അദ്ദേഹത്തിന്റെ പോലീസ് എന്തിനാണ് ഈ ക്രൂരത കാട്ടിയതെന്ന് വിശദീകരിക്കണം. പോലീസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം. മോദിയുടെ പിന്‍ഗാമിയായി പിണറായി വിജയന്‍ മാറി. ഇതിനൊക്കെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സര്‍വ്വകലാശാലയില്‍ നടന്ന ഗുരുതരമായ പരീക്ഷാ തട്ടിപ്പിനക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കെ.എസ്.യു ഇന്ന് മാര്‍ച്ച് നടത്തിയത്.

Top