ഇന്ത്യന്‍ ജുഡീഷ്യറിയുടെ മഹത്വം കളങ്കപ്പെടുത്തുന്ന നടപടിയാണ് മോദി ചെയ്യുന്നത്

തിരുവനന്തപുരം: മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യന്‍ ജുഡീഷ്യറിയുടെ മഹത്വം കളങ്കപ്പെടുന്ന നടപടികളാണ് മേദി അധികാരത്തില്‍ വന്നശേഷം നടത്തിയിട്ടുള്ളതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയും അന്തസ്സും പാടെ തകര്‍ക്കുന്ന നടപടിയായി മാത്രമേ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയുടെ രാജ്യസഭാ നിയമനത്തെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയെ ഭരണകൂടത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായാല്‍ രാജ്യം അരാജകത്വത്തിലേക്ക് മാത്രമേ നീങ്ങുയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ച പ്രകോപന പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിനെ ഒറ്റരാത്രി കൊണ്ട് മാറ്റിയതും രാജ്യം കണ്ടതാണ്.

ഇന്ത്യന്‍ ജനതയുടെ അവസാന ആശ്രയമായ ജുഡീഷ്യറിയെ മോദി സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് രാജ്യം ഞെട്ടലോടെയാണ് കാണുന്നത്. ജുഡീഷ്യറിയെ എങ്ങനെ അട്ടിമറിക്കുന്നു എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ തര്‍ക്കഭൂമി, ഇലക്ട്രോണിക്സ് വോട്ടിംഗ് മിഷന്‍, കോടികളുടെ അഴിമതി നടന്ന റാഫേല്‍ ഇടപാട് എന്നിവയിലെല്ലാം ബിജെപിക്ക് സഹായകരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്നു നേരത്തെ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Top