‘തിരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്’; കെ സുധാകരൻ

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. തിരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. തീയതി ഏതായാലും യുഡിഎഫ് തയ്യാറാണ്. കേരളത്തില്‍ 20 ല്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്.

രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28ന് തുടങ്ങി ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിനാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിനാണ്.

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 26ന്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024 ജൂണ്‍ 16 വരെയാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശില്‍ മെയ് 13നാണ് നിയസഭാ തിരഞ്ഞെടുപ്പ്. ഒഡീഷയില്‍ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

Top