ഗുരുതരമായ രാഷ്ട്രീയസംഭവം, പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിന് ഭരിക്കാന്‍ അവകാശമില്ല;കെ സുധാകരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ കരിങ്കൊടി കാണിച്ചതില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഭരണ തലവനായ ഗവര്‍ണറെ ഭരണകക്ഷിക്കാര്‍ തന്നെ നടുറോഡില്‍ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയന്‍ കൂപ്പുകുത്തിച്ചെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. ഇതു ഗുരുതരമായ രാഷ്ട്രീയസംഭവമാണ്. പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിന് ഭരിക്കാന്‍ അവകാശമില്ല. എല്ലാ വിഷയത്തോടും വായ മൂടിക്കെട്ടുന്നതുപോലെ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കാതെ മുഖ്യമന്ത്രി അടിയന്തരമായി പ്രതികരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ ഇപ്പോള്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടുറോഡില്‍ എസ്.എഫ്.ഐയുടെ ചാവേര്‍ ആക്രമണം ഉണ്ടായതെന്നത് അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്. വന്‍ പൊലീസ് സംഘം കുടെയുള്ളപ്പോഴാണ് ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. പൊലീസ് ഗവര്‍ണറെ സംരക്ഷിക്കുന്നതിന് പകരം ആക്രമണം നടത്തിയ എസ്.എഫ്.ഐ ചാവേറുകളെ രക്ഷപ്പെടുത്തി വിടുകയാണ് ചെയ്തത്. ഇതിനു കൂട്ടുനിന്ന മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി വേണം. അതൊരു പാഠമാകണം, മാതൃകാപരമാകണമെന്നും സുധാകരന്‍ പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ് യു കുട്ടികളെ സിപിഎമ്മുകാരും പൊലീസും ചേര്‍ന്ന് മര്‍ദ്ദിച്ച് കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചതാണ് എസ്.എഫ്.ഐ ചാവേറുകള്‍ക്ക് കരുത്ത് നല്‍കിയത്. ക്രമസമാധാന തകര്‍ച്ചയ്ക്കൊപ്പം സാമ്പത്തിക തകര്‍ച്ചയും മറ്റെല്ലാ മേഖലകളിലുമുള്ള തകര്‍ച്ചയിലേക്ക് പിണറായി വിജയന്‍ കേരളത്തെ വലിച്ചെറിഞ്ഞെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Top