ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കെപിസിസി നേതൃയോഗങ്ങള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കെപിസിസി നേതൃയോഗം നാളെ ചേരും. ബുധന്‍, വ്യാഴം എന്നീ രണ്ടു ദിവസങ്ങളിലായാണ് യോഗം ചേരുന്നത്. നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റെന്നാള്‍ കെപിസിസി യോഗവുമാണ് ചേരുക.

പ്രവര്‍ത്തകസമിതി യോഗ തീരുമാനപ്രകാരമാണ് നാളെയും മറ്റന്നാളുമായി നേതൃയോഗം ചേരുന്നത്. യോഗത്തില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചയാകും. മുഴുവന്‍ സീറ്റിലും വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനാണ്. അതിനിടയില്‍ പിണക്കങ്ങള്‍ തീര്‍ത്ത് പ്രാഥമിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ മൈക്ക് തര്‍ക്കത്തിലും, കെപിസിസി അധ്യക്ഷന്റെ നാക്ക് പിഴകളിലും വിമര്‍ശനം ഉയര്‍ന്നേക്കും. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടന മുതല്‍ കെപിസിസി പുനഃസംഘടനവരെ ചര്‍ച്ചയാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളയാത്ര സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് കെപിസിസി ആലോചിക്കുന്നത്.

മറ്റന്നാള്‍ നടക്കുന്ന കെപിസിസി സംയുക്ത യോഗത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് പ്രധാന ചര്‍ച്ച. മണ്ഡലം പുനസംഘടനയിലെ പരാതികളും നേതൃത്വം പരിശോധിക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എ കെ ആന്റണി ഉള്‍പ്പെടെ യോഗങ്ങളില്‍ മുഴുവന്‍ സമയം പങ്കെടുക്കും.

പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാകും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ മുന്നോട്ടുവെക്കുക. ഐക്യത്തോടെ ലക്ഷ്യത്തിലേക്ക് കുതിക്കാനാണ് ഹൈക്കമാന്‍ഡ് ആഹ്വാനം. ഈ സാഹചര്യത്തിലാണ് ഭിന്നതകള്‍ തീര്‍ത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നത്.

Top