രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം; കൂടുതല്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്ന് കെപിഎസി ലളിത

സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ ആര്‍എല്‍എവി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന് വ്യക്തമാക്കി കെപിഎസി ലളിത. നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിത ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇനി ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത പറഞ്ഞു. ‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോള്‍ സംഭവിച്ചു പോയതാണ് എല്ലാം’ എന്നും കഴിഞ്ഞ ദിവസം ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ആത്മഹത്യാ ശ്രമത്തിനായി ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top