ഫൈസല്‍ വധക്കേസില്‍ സിപിഎമ്മിന്റെ മൗനം ആരും മറന്നിട്ടില്ല; കെപിഎ മജീദ്

kpa majeed

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സര്‍ക്കാര്‍ അകപ്പെട്ട അഴിമതി കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.

എസ്.എഫ്.ഐയും എ.ബി.വി.പിയും പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സാഹചര്യമുണ്ടായാല്‍ ഇനിയും സഹകരിക്കുമെന്നും പറഞ്ഞത് മന്ത്രി എ.കെ ബാലനാണ്. റിയാസ് മൗലവി, ഫൈസല്‍ വധക്കേസുകളില്‍ സി.പി.എം പുലര്‍ത്തിയ മൗനം ആരും മറന്നിട്ടില്ലെന്ന് കെപിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾ സർക്കാർ അകപ്പെട്ട അഴിമതിക്കേസുകളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ്. സ്വർണ്ണക്കടത്ത് കേസിൽ നാണംകെട്ട സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയ അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞതിന്റെ ജാള്യതയിൽനിന്നാണ് ചെന്നിത്തലക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന പഴകിപ്പുളിച്ച ആരോപണം വീണ്ടും പുറത്തെടുത്തിരിക്കുന്നത്. കോൺഗ്രസ് മുക്ത കേരളത്തിനു വേണ്ടി ബി.ജെ.പിയെ പോലെ അധ്വാനിക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് എല്ലാവർക്കുമറിയാം. കോൺഗ്രസിന് പകരം ബി.ജെ.പിക്ക് ദൃശ്യത നൽകാൻ ശബരിമല വിഷയത്തിൽ ഉൾപ്പെടെ സി.പി.എം കൡച്ച കളി എല്ലാവരും കണ്ടതാണ്. സ്വന്തം പാർട്ടിയുടെ ആർ.എസ്.എസ് ബന്ധം മറച്ചുവെക്കാനും സർക്കാരിനെതിരായ അഴിമതികൾ പുറത്തുകൊണ്ടുവന്ന ചെന്നിത്തലയോട് പക തീർക്കാനുമാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. പതിറ്റാണ്ടുകളായി മതേതര ചേരിക്ക് കരുത്ത് പകരുകയും വർഗ്ഗീയ ശക്തികളോട് പൊരുതുകയും ചെയ്യുന്ന ചെന്നിത്തലയെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം.

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നതായി പലരും സംശയം ഉന്നയിച്ചിട്ടുണ്ട്. പാലത്തായി പീഡനക്കേസിൽ ആരാണ് ബി.ജെ.പിക്ക് കുടപിടിച്ചതെന്ന് പറയേണ്ട കാര്യമില്ല. കോടിയേരിക്കെതിരെ ബോംബെറിഞ്ഞ ആർ.എസ്.എസ്സുകാരെ പോലും പിടികൂടാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള കായംകുളത്തെ ആർ.എസ്.എസ് ശാഖയുടെ ശിക്ഷക് ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് ജന്മഭൂമിയാണ്. 1977 മുതൽ ഭൂരിപക്ഷ വോട്ടിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ആർ.എസ്.എസ്സുമായി ബന്ധപ്പെടുന്ന പാർട്ടിയാണ് സി.പി.എം. അന്ധമായ കോൺഗ്രസ് വിരോധം കൊണ്ട് ബി.ജെ.പിയെ അധികാരത്തിലേക്ക് ആനയിച്ചത് സി.പി.എമ്മാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവർക്കും അറിവുള്ള കാര്യമാണ്. എസ്.എഫ്.ഐയും എ.ബി.വി.പിയും പലപ്പോഴും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സാഹചര്യമുണ്ടായാൽ ഇനിയും സഹകരിക്കുമെന്നും പറഞ്ഞത് മന്ത്രി എ.കെ ബാലനാണ്. റിയാസ് മൗലവി, ഫൈസൽ വധക്കേസുകളിൽ സി.പി.എം പുലർത്തിയ മൗനം ആരും മറന്നിട്ടില്ല.
-കെ.പി.എ മജീദ്
ജനറൽ സെക്രട്ടറി, മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി

Top