അലനും താഹയും സിപിഎമ്മിനെ മറയാക്കി പ്രവര്‍ത്തിക്കുന്നു: പി.ജയരാജന്‍

p-jayarajan

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലനും താഹയും സി.പി.എമ്മിനെ മറയാക്കി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. എസ്.എഫ്.ഐയിലും മാവോയിസ്റ്റ് ആശയം കുത്തികയറ്റാന്‍ ഇവര്‍ ശ്രമിച്ചുവെന്നും പാര്‍ട്ടി ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തിൽ കോഴിക്കോട്ട് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്‍റെ കവർ ഓർഗനൈസേഷനാണെന്നും ജയരാജൻ പറഞ്ഞു. മാവോയിസ്റ്റുകളുടെ രഹസ്യ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

ഞങ്ങള്‍ മാവോയിസ്റ്റുകള്‍ അല്ലെന്നും സിപിഎം പ്രവര്‍ത്തകരാണെന്നും അലനും താഹയും കഴിഞ്ഞ ദിവസം കോടതി മുമ്പോകെ ആവര്‍ത്തിച്ചിരുന്നു.മാവോയിസ്റ്റുകള്‍ ആണെന്ന് പറയുന്ന മുഖ്യമന്ത്രി തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെയെന്നും ഇരുവരും പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബര്‍ 2നാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത്. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. എന്‍.ഐ.എ ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.

Top