കോഴിക്കോട് വ്യാപക അനധികൃത ഓട്ടോ സർവീസ്; 115 ഓട്ടോകൾക്ക് പിഴ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അനധികൃത ഓട്ടോ സർവീസ് വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കോർപ്പറേഷൻ പരിധിയിൽ എംവിഡി നടത്തിയ പരിശോധനയിൽ 115 ഓട്ടോറിക്ഷകൾക്കാണ് പിഴയിട്ടത്. അനധികൃത സർവീസിനേക്കുറിച്ചും കൂടുതൽ തുക ചോദിച്ചതിനും കളക്ടർക്കും പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പരിശോധന നടന്നത്.

നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയ 115 ഓട്ടോറിക്ഷകൾക്കായി 256000 രൂപ പിഴയാണ് എംവിഡി ചുമത്തിയത്. ഓട്ടോപ്പെരുമയിൽ എന്നും തലയുയർത്തിപ്പിടിച്ചിട്ടുണ്ട് കോഴിക്കോട്. എന്നാൽ സമീപകാലത്ത് പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. യാത്രക്കാരിൽ നിന്ന് ഉയർന്ന തുക വാങ്ങുന്നു, അനുമതിയില്ലാതെ കോർപ്പറേഷൻ പരിധിയിൽ സർവീസ് നടത്തുന്നു തുടങ്ങി വിവിധ നിയമലംഘനങ്ങൾക്കാണ് നടപടി.

115 ഓട്ടോകൾക്കായി പിഴയിട്ടത് 256000 രൂപ. നഗരത്തിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത ഓട്ടോറിക്ഷകളാണ് പരാതിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ വാദം. കൃത്യമായ പരാതിയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും പരിശോധന തുടരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ ഗതാഗത മന്ത്രി ആന്റണി രാജു വിശദമാക്കി. എ ഐ ക്യാമറ പ്രവ‍ർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കൃത്യം കണക്കാണ് മന്ത്രി പങ്കുവച്ചത്. ഇക്കാലയളവിൽ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തെന്ന് മന്ത്രി ഇന്നലെ വിശദമാക്കി.

Top