കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗരം പദവി; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ നഗരം

കോഴിക്കോട്: കോഴിക്കോടിന് യുനെസ്കോ സാഹിത്യനഗരം പദവി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം.ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55 പുതിയ ക്രിയേറ്റീവ് നഗരങ്ങളിൽ കോഴിക്കോടും ഇടംപിടിച്ചിരിക്കുന്നത്.

വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്‌കാരവും സർഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തിൽ നൂതനമായ സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്‌കോ പദവി നൽകുന്നത്.പുതുതായി തിരഞ്ഞെടുത്ത 55 നഗരങ്ങളിലാണ് കോഴിക്കോട് ഇടംപിടിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറും പുതിയ പട്ടികയിലുണ്ട്. സംഗീത നഗരങ്ങളുടെ പട്ടികയിലാണ് ഗ്വാളിയോർ ഇടംനേടിയിരിക്കുന്നത്.

കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നൽകിയത്. ഇതോടെ ഒന്നര വർഷമായുള്ള കോർപറേഷന്റെ പരിശ്രമങ്ങളാണ് ഫലം കണ്ടത്. നേരത്തെ, കില മുന്നോട്ടുവച്ച നിർദ്ദേശവുമായി കോർപറേഷൻ മുന്നോട്ടു നീങ്ങുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയുടെ സഹായവും കോർപറേഷൻ തേടിയിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014).

പ്രാഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിനിയായ ലുദ്മില കൊലൗചോവ കോഴിക്കോട്ടെത്തി തയാറെടുപ്പിനു സഹകരിച്ചിരുന്നു. കോഴിക്കോട്ട് 500ലേറെ ഗ്രന്ഥശാലകളും 70ലേറെ പുസ്തക പ്രസാധകരും ഉള്ളതായി അവർ കണ്ടെത്തിയിരുന്നു. കേരള സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയായ കോഴിക്കോട്ട് നിരവധി പുസ്തകോത്സവങ്ങൾ നടത്തുന്നതും നഗരത്തെ നേട്ടത്തിലേക്കു നയിക്കുന്നതിൽ നിർണായകമായി.

Top