‘ആംബുലന്‍സിന് വഴിയൊരുക്കണം, ആ കുഞ്ഞു ജീവന്‍ ഇനി നമ്മുടെ കയ്യില്‍’!

പൂർവ്വ രോഗം ബാധിച്ച ഒരു മാസം പ്രായമായ കുഞ്ഞിനെ റോഡുമാർഗം അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടി കോഴിക്കോടുനിന്ന് കൊച്ചിയിലെത്തിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആബുലൻസ് പുറപ്പെട്ടു. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക ആംമ്പുലൻസിലാണ് കൊണ്ടു പോകുന്നത്.

വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാർ ആംബുലൻസ് കടന്നുപോകാൻ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യർഥിച്ചു.തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാൾ, തൃശ്ശൂർ, ചാലക്കുടി, അങ്കമാലി വഴിയാവും ആംബുലൻസ് കടന്നുപോവുക. പിവിഎസ് ആശുപത്രിയുടെ KL 11 R 1629 മൊബൈൽ ഐസിയു സൗകര്യമുള്ള ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്.

കുഞ്ഞുകഴിക്കുന്ന മുലപ്പാൽ അടക്കം ശ്വാസകോശത്തിലേക്ക് പോകുന്ന അപൂർവ്വ രോഗമാണ് കുട്ടിക്കെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുള്ള അത്യാധുനിക ചികിത്സ അമൃത ആശുപത്രിയിൽ മാത്രമാണുള്ളത്. പാലക്കാട് സ്വദേശി സ്വനൂപാണ് കുട്ടിയുടെ അച്ഛൻ. റോഡിൽ ഗതാഗത തടസമുണ്ടാകുമെന്നും ആംബുലൻസിന് പോകാൻ മറ്റ് വാഹനങ്ങൾ വഴിയൊരുക്കി കൊടുക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Top