കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ചകൂടി അടച്ചിടും; ഓണ്‍ലൈൻ ക്ലാസുകള്‍ നടത്തും

കോഴിക്കോട്: നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അടുത്ത ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എ. ഗീത. നിപ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജില്ലാ കളക്ടര്‍.

അതിനിടെ കഴിഞ്ഞ മുപ്പതിന് മരിച്ച വ്യക്തിക്കും നിപ വൈറസ് ബാധയുണ്ടായിരുന്നതായി പരിശോധനകളിലൂടെ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സിച്ച ആശുപത്രിയില്‍ ത്രോട്ട് സ്വാബ് ഉണ്ടായിരുന്നു. ഇത് പരിശോധനക്കയച്ചതില്‍നിന്നാണ് രോഗബാധയുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇയാളില്‍നിന്നാണ് രോഗം കൂടുതല്‍ പേരിലേക്കെത്തിയത്.

വെള്ളിയാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട്‌ മാപ്പ് തയ്യാറാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആറ് പോസിറ്റീവ് കേസുകളും 83 നെഗറ്റീവ് കേസുകളുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതേസമയം അതിവ്യാപനമുണ്ടായ ആശുപത്രിയിലെ 30 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു.

1080 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 122 പേര്‍ ഹൈ റിസ്‌കില്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരാണ്. മലപ്പുറം ജില്ലയില്‍ 22 പേരും കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്നുപേരും വയനാട്ടില്‍ ഒരാളും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരുടെ സാമ്പിളുകളും പരിശോധിക്കും. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതില്‍ ആദ്യം മരിച്ച ആളുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞും ഉള്‍പ്പെടുന്നു. 10714 വീടുകളിലാണ് ഇന്ന് സര്‍വേ നടത്തിയതെന്നും മന്ത്രി അറിയിച്ചു.

Top