ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം കോഴിക്കോട്ട് പിടികൂടി. റെയില്‍വേ സംരക്ഷണ സേനയുടെ പതിവ് പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്. രാജസ്ഥാന്‍ സ്വദേശിയാണ് പണം കടത്തിയത്.

അഞ്ഞൂറ്, രണ്ടായിരം രൂപയുടെ കറന്‍സികളാണ് റെയില്‍വേ സംരക്ഷണ സേന പിടികൂടിയത്. മംഗലാപുരം- ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലെ പരിശോധനയ്ക്കിടെയാണ് 36 ലക്ഷം രൂപ കണ്ടെടുത്തത്. എസ് 8 കോച്ചില്‍ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി ബബൂത്ത് സിംഗ് ആര്‍.പിഎഫിന്റെ പിടിയിലായി. പേപ്പറില്‍ പൊതിഞ്ഞ് കറുത്ത ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്.

മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്കാണ് പണം കൊണ്ടുവന്നത്. പാളയം ബസ്റ്റാന്റില്‍ എത്തി ബാഗ് ഒരാള്‍ കൈപ്പറ്റുമെന്നാണ് തന്നെ അറിയിച്ചതെന്നാണ് ബബൂത്ത് സിംഗ് മൊഴി നല്കിയിരിക്കുന്നത്. താന്‍ കടത്തുകാരന്‍ മാത്രമാണെന്നും പണം തന്ന് വിട്ട ആളെക്കുറിച്ചോ സ്വീകരിക്കാന്‍ എത്തുന്ന ആളെക്കുറിച്ചോ അറിയില്ലെന്നുമാണ് ഇയാള്‍ ആര്‍പിഎഫിനോട് പറഞ്ഞത്. 3000 രൂപയാണ് തന്റെ കൂലിയെന്നും ഇദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തേയും ഇത്തരത്തില്‍ ട്രെയിന്‍ വഴി കുഴല്‍പ്പണം കടത്തിയിട്ടുണ്ടെന്ന് ബൂത്ത് സിംഗ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ ഇന്‍കംടാക്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘത്തിന് കൈമാറി. പണം അയച്ച ആള്‍, ആര്ക്ക് വേണ്ടിയാണ് കൊണ്ട് വന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

 

Top