വീണ്ടും കോഴിക്കോട്; മുഖ്യമന്ത്രിക്കുനേരെ വൈകിട്ടും കരിങ്കൊടി; നവകേരള സദസ്സിനെതിരെ വ്യാപക പ്രതിഷേധം

കോഴിക്കോട്: നവകേരള സദസ്സിനെതിരെ ഇന്ന് കോഴിക്കോട് വിവിധ പ്രതിപക്ഷ യുവജന സംഘടനകളുടെ വ്യപാക പ്രതിഷേധമുണ്ടായി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാവിലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകീട്ട് ബീച്ചിലെ നവകേരള സദസ് വേദിയിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ സിവില്‍ സ്റ്റേഷന്‍ പരിസരം, എരഞ്ഞിപ്പാലം എന്നിവിടങ്ങളില്‍ കെ.എ.സ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വേങ്ങേരയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാന്‍ ശ്രമിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബീച്ചിലെ നവകേരള സദസ് വേദിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുന്‍പായിരുന്നു പ്രതിഷേധം.

പ്രഭാതയോഗം നടന്ന വേദിയിലേക്ക് കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം റനീഫ് മുണ്ടോത്ത്, യൂത്ത് കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം ഭാരവാഹികളായ അന്‍വര്‍ ചിറക്കല്‍, അനഫി ഉള്ളൂര്‍ ഉള്‍പ്പെടെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്ങലില്‍ വച്ചിട്ടുണ്ട്.

Top