കോവിഡ്; കേരള എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എന്‍എസ്എസിന്റെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകര്‍ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു ഹര്‍ജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.

മഹാത്മാഗാന്ധി സര്‍വ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, കൊവിഡ് തീവ്ര വ്യാപനത്തെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കണ്ണൂരില്‍ ജില്ല കളക്ടറുടെ നിര്‍ദ്ദേശം പോലും മറികടന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തി കണ്ണൂര്‍ സര്‍വ്വകലാശാല. നൂറിലേറെ ക്യാംപസുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമനാത്തിലേറെ കോളേജുകളിലും എസ്എസ്ഫ്‌ഐക്കാണ് വന്‍ വിജയമുണ്ടായത്. 20 പേരിലധികം കൂടി നില്‍ക്കരുതെന്ന കര്‍ശന വിലക്കുണ്ടായിട്ടും കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി കോളേജുകളില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആഹ്‌ളാദ പ്രകടനങ്ങളുണ്ടായി. ബി കാറ്റഗറിയായ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സര്‍വ്വകലാശാല പോളിങ്ങുമായി മുന്നോട്ട് പോവുകയായിരുന്നു.

 

Top