കൊവിഡ്: ഒമാനിൽ തൊഴിൽ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തിൽ വർധന

ഒമാനിൽ കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട സ്വദേശികളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ തുടരുന്ന എണ്ണവിലയിടിവിന് ഒപ്പം കോവിഡ് മഹാമാരിയെ തുടർന്ന് വാണിജ്യ പ്രവർത്തനങ്ങൾ അടച്ചതുമാണ് തൊഴിൽ നഷ്ടത്തിന് കാരണം. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് 1971 പരാതികളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. തൊഴിലാളികളെ പിന്തുണച്ച് 34 നിയമ നോട്ടീസുകൾ തയാറാക്കിയതായും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് യൂനിയൻ റിപ്പോർട്ടിൽ പറയുന്നു.

ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് യൂനിയെൻറ വാർഷിക റിപ്പോർട്ട് പ്രകാരം 6341 സ്വദേശി തൊഴിലാളികൾക്കാണ് കഴിഞ്ഞ വർഷം പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. 120 കമ്പനികളിൽ നിന്നാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്.

70000ത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന 300ലധികം കമ്പനികൾ ഒമാനികളെ പിരിച്ചുവിടുന്നതിനും വേതനം കുറക്കുന്നതിനുമുള്ള അനുമതിക്കായി തൊഴിൽ മന്ത്രാലയത്തെ സമീപിച്ചതായി വകുപ്പ് മന്ത്രി ഡോ.മഹദ് ബിൻ സൈദ് ബാഊവിൻ ജനുവരിയിൽ അറിയിച്ചിരുന്നു. പിരിച്ചുവിടൽ തീരുമാനത്തിൽ നിന്ന് പിൻതിരിയണമെന്നാവശ്യപ്പെട്ട് മന്ത്രാലയം നടത്തിയ ചർച്ചയിൽ ചില കമ്പനികൾ അനുകൂല തീരുമാനമെടുത്തിരുന്നു.

 

Top