വിനോദ സഞ്ചാര മേഖലയിലെ കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കും : പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കോവളം ടൂറിസം വികസന അവലോകന യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ലോക ടൂറിസം മേഖലയില്‍ കോവിഡ് വലിയ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്. ഇത് കോവളത്തെയും ബാധിച്ചിട്ടുണ്ട്. കോവളം ടൂറിസത്തിന്റെ സുവര്‍ണ്ണകാലം തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയണം. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകര്‍ഷിച്ചത് കടലിന്റെ പനോരമിക് ആയ കാഴ്ചയും സൂര്യസ്‌നാനം ചെയ്യാനുള്ള ബീച്ചിന്റെ സൗകര്യവുമായിരുന്നു. സഞ്ചാരികളുടെ സൗര്യ വിഹാരത്തിനും, സ്വകാര്യതയ്ക്കും അര്‍ഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. നേരത്തെ വിദേശ വിനോദ സഞ്ചാരികള്‍ ഏറിയ പങ്കും ആകര്‍ഷിക്കപ്പെട്ടത് ഇക്കാരണത്താലായിരുന്നു. ഈ ആകര്‍ഷണങ്ങളെല്ലാം തിരിച്ചുപിടിക്കാന്‍ ആവശ്യമായ നിലയിലുള്ള പ്രവര്‍ത്തനം ടൂറിസം വകുപ്പ് നിര്‍വഹിക്കും.

അശാസ്ത്രീയമായ നിര്‍മ്മിതികള്‍ കോവളം ബീച്ചിന്റെ മനോഹരമായ കാഴ്ചകളെ ചിലയിടങ്ങളിലെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് ഇനിയങ്ങോട്ടുള്ള നിര്‍മ്മാണ പ്രവൃത്തികളില്‍ ഗ്രീന്‍ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിര്‍ബന്ധമാക്കും. കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ പ്രസ്തുത യോഗത്തില്‍ തീരുമാനമായി.

കോവളം കടല്‍ തീരത്തെ തെരുവ് വിളക്കുകള്‍ ആഗസ്റ്റ് 10 നകം അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കും. ടൈലിംങ്ങ് പ്രവര്‍ത്തികള്‍ ആഗസ്റ്റ് 15 നകം പൂര്‍ത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉള്ള സ്ഥലപരിമിതി മറികടക്കാന്‍ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ളവരുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താനും യോഗം തീരുമാനിച്ചു. സെക്യൂരിറ്റി സംവിധാനം വിപുലപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മേഖലയുമായി കൈകോര്‍ക്കും. വൈദ്യുത ലൈനുകളും മറ്റും കേബിളുകളും ഉള്‍പ്പെടെ അണ്ടര്‍ ഗ്രൗണ്ടാക്കും. ടൂറിസം മേഖലയിലെ സാംസ്‌കാരിക പദ്ധതിയായിരുന്ന ‘ഗ്രാമം പരിപാടി’ പുനരാവിഷ്‌കരിച്ച് നവീനമായി നടപ്പിലാക്കും. ലൈറ്റ് ഹൗസ് ഭാഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്മെന്റിന്റെ അധീനതിയില്‍പെട്ട ഭൂമികൂടി ഉള്‍പ്പെട്ടതിനാല്‍ അതുമായി ബന്ധപ്പെട്ടവരുടെ യോഗം കൂടി വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.

Top