കൊട്ടിയൂര്‍ പീഡനക്കേസ്; പ്രതിക്ക് ശിക്ഷയില്‍ ഇളവ്, തടവ് പത്തുവര്‍ഷമായി കുറച്ചു

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഇളവുചെയ്ത് നല്‍കി. 20 വര്‍ഷത്തെ ശിക്ഷ പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായാണ് കുറച്ചത്. ഹൈക്കോടതിയുടേതാണ് നടപടി.

നിലവില്‍ ബലാത്സംഗ വകുപ്പും പോക്സോ വകുപ്പും നിലനില്‍ക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷയില്‍ ഇളവുനല്‍കിയത്.

നേരത്ത തലശ്ശേരി പോക്സോ കോടതി പ്രതിക്ക് 60 വര്‍ഷം തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് വകുപ്പുകളിലായുള്ള ശിക്ഷ 20 വര്‍ഷമായി അനുഭവിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി. പിഴയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞിരുന്നു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിന്‍ വടക്കുംചേരി ശിക്ഷ അനുഭവിക്കുന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു.

പള്ളിയില്‍ സ്ഥിരമായി എത്തുന്ന പെണ്‍കുട്ടിയെ ഡാറ്റാ എന്‍ട്രി നടത്താന്നെ രീതിയില്‍ മുറിയിലേക്കുവിളിച്ചുവരുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നതാണ് റോബിന്‍ വടക്കുംചേരിക്ക് എതിരായ കേസ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍, പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ വയനാട് വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട തെളിനുനശിപ്പിക്കല്‍ എന്നിവയും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Top