കൊട്ടിയൂര്‍ പീഡനക്കേസ് ; വൈദികര്‍ക്കെതിരായ ആരോപണം ഗൗരവമേറിയതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികര്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിചാരണ തുടങ്ങും മുന്‍പ് വാദം കേള്‍ക്കും.

വിചാരണ ഓഗസ്റ്റ് ഒന്നിന് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിക്കും. കേസിലെ ഒന്നു മുതല്‍ 15 വരെ സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവായിരുന്നു.

16 വയസ്സുള്ള പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് പുറമെ കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി മുന്‍ ചെയര്‍മാന്‍, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വന്റിലെ അന്തേവാസികള്‍ എന്നിവരാണു പ്രതികള്‍.

കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിടുതല്‍ ഹര്‍ജിയില്‍ തീര്‍പ്പാവുന്നതു വരെ വിചാരണ മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും അപേക്ഷ കോടതി തള്ളിയിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിനാണ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. സംഭവം മറച്ചുവച്ചുവെന്നതാണ് മറ്റുള്ളവര്‍ക്കെതിരെയുള്ള കേസ്.

ഫെബ്രുവരി 26ന് ആണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 28ന് അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരി അന്നുമുതല്‍ ജയിലിലാണ്. മറ്റു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു

Top