കൊല്ലം : കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയൽ നടിയെ ചോദ്യം ചെയ്യും. യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തു കൊണ്ട് പോയാണ് ഗർഭച്ഛിദ്രം നടത്തിയിരിക്കുന്നത് എന്നതിന്റെ തെളിവുകളാണ് പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
കൊട്ടിയത്ത് മരിച്ച യുവതിയെ 2019 ജൂലൈയിൽ ഹാരിസും ബന്ധുക്കളും ചേർന്ന് ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായി യുവതിയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയി. സീരിയൽ നടിയുടെ കൂടെ സീരിയൽ ഷൂട്ടിങ്ങിനു കൂട്ട് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് യുവതിയെ വരനും ബന്ധുക്കളും കൊണ്ടുപോയത്. ഈ സമയത്ത് പെൺകുട്ടി 2 മാസം ഗർഭിണിയായിരുന്നു.
കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് ഗർഭം സ്ഥിരീകരിച്ചത്. ഇതിന്‍റെ രേഖകൾ പൊലീസ് ശേഖരിച്ചു. റിമാന്‍റില്‍ കഴിയുന്ന ഹാരിസിനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അതേസമയം നടിക്കും ഭർത്താവിനും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി.