കൊല്ലം : കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം വിപുലപ്പെടുത്തി പൊലീസ്. പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊല്ലം പള്ളിമുക്ക് സ്വദേശി ഹാരിസ് പൊലീസ് കസ്റ്റഡിയിലാണ്.
കൊട്ടിയം, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചരിക്കുന്നത്. ഒൻപതംഗ സംഘത്തിന് രൂപം നൽകിയിരിക്കുന്നത് ചാത്തന്നൂർ അസി.കമ്മീഷണറാണ് . സൈബർ സെല്ലിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും രണ്ട് വനിതാ പൊലീസുകാരും അന്വേഷണ സംഘത്തിൽ ഉണ്ട്.
കൊല്ലം പള്ളിമുക്ക് സ്വദേശി ഹാരിസ് പെൺകുട്ടിയുമായി പത്ത് വർഷം പ്രണയത്തിലായിരുന്നു . ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ചിരുന്നു. ഹാരിസിൻ്റെ വീട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി ഇതിനിടെ ഇയാളിൽ നിന്നും ഗർഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു.
എന്നാൽ മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധത്തിൽ പിന്മാറുകയും കൊട്ടിയം സ്വദേശിയായ യുവതിയെ അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയുമാണുണ്ടായത്. പ്രതിയുടെ സഹോദര ഭാര്യയടക്കമുള്ള ബന്ധുക്കൾക്കെതിരേയും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.