കോട്ടയം സ്വദേശിനി ഇംഗ്ലണ്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

കോട്ടയം: പൊന്‍കുന്നം സ്വദേശിയായ യുവതി ഇംഗ്ലണ്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. പൊന്‍കുന്നം സ്വദേശി ഷീജയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

എന്നാല്‍ ഭര്‍ത്താവിന്റെ കനത്ത മാനസിക പീഡനം മൂലം ഷീജ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം ഷീജ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 18 വര്‍ഷമായി ഭര്‍ത്താവ് ബൈജുവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാണ് ഷീജ. കനത്ത പനിയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം ഷീജ മരിച്ചുവെന്ന വാര്‍ത്ത ബൈജുവിന്റ സുഹൃത്താണ് ബന്ധുക്കളെ അറിയിച്ചത്.

ഈ സമയം ബൈജു ഷീജയുടെ കുടുംബത്തോട് സംസാരിക്കാന്‍ തയ്യാറായില്ല. പിന്നീട് നിരന്തരം കുടുംബം ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഷീജ ഭര്‍ത്താവില്‍ നിന്ന കനത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തിന് അയച്ച് ശബ്ദ സന്ദേശത്തിലും ഭര്‍ത്താവിന്റെ പീഡനം മൂലം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും ഷീജ പറയുന്നുണ്ട്.

ഇംഗ്ലണ്ടില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഷീജയുടെ ശമ്പളം അടക്കം കൈകാര്യം ചെയ്തിരുന്നത് ബൈജുവായിരുന്നു. ഷീജയുടെ പണം മുഴുവന്‍ ബൈജു കൈവശപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഷീജയുടെ മൃതദേഹം ഇംഗ്ലണ്ടില്‍ തന്നെ സംസ്‌കരിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം നാട്ടിലേക്ക് വിട്ടു കിട്ടാനായി മുഖ്യമന്ത്രിക്കും, കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമടക്കം പരാതി കൊടുത്തിരിക്കുകയാണ് ബന്ധുക്കള്‍.

 

Top