കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് കാലിയായ ഓക്‌സിജന്‍ സിലണ്ടര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി രോഗി മരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ചങ്ങനാശേരി പായിപ്പാട് തൈയാട്ട് ഷാജി മോന്‍ (50 ) ആണ് മരിച്ചത്.
ഹൃദ്രോഗിയായ ഷാജിയെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ശ്വാസം മുട്ടല്‍ കൂടിയതിനെത്തുടര്‍ന്ന് ഷാജിമോനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഐ.സി.യുവിലേക്ക് കൊണ്ടുപോകാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച മാസ്‌ക് മുഖത്തു ഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാജി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഷാജിയുടെ മരണം സംഭവിച്ചതിന് ശേഷം സ്ട്രെക്ച്ചറിലെ ഓക്‌സിജന്‍ സിലണ്ടര്‍ കാലിയായിരുന്നതിനാലാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഷാജിമോന്റെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ ആരോഗ്യ വകുപ്പിനു പരാതി നല്‍കും എന്നും വ്യക്തമാക്കി.