എം.ജി മാര്‍ക്ക് ദാനം പിന്‍വലിക്കാനെടുത്ത തീരുമാനം നിയമാനുസൃതമല്ല: ചെന്നിത്തല

കോട്ടയം: എം ജി സര്‍വ്വകലാശാല നിയമവിരുദ്ധ മാര്‍ക്ക് ദാനം പിന്‍വലിക്കാനെടുത്ത തീരുമാനം നിയമാനുസൃതമല്ലെന്ന് ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം നിലനില്‍ക്കുകയില്ലെന്നും ഇത് കള്ളക്കളിയാണെന്നും കാണിച്ചായിരുന്നു ചെന്നിത്തല സര്‍വ്വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

സര്‍വ്വകലാശാലകളിലെ പഠനസംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഗവര്‍ണറാണ്. അതുകൊണ്ട് തന്നെ ബിരുദവും ഡിപ്‌ളമോയും പിന്‍വലിക്കാനുള്ള അധികാരവും അദ്ദേഹത്തിനാണ്.

ഗവര്‍ണറുടെ അനുമതിയില്ലാതെ സിന്‍ഡിക്കേറ്റ് അങ്ങനെ തീരുമാനിച്ചാല്‍ അത് നിയമാനുസൃതമല്ലെന്ന് കാണിച്ച് കുട്ടികള്‍ക്ക് കോടതിയില്‍ പോകാനും തീരുമാനം റദ്ദാക്കിക്കാനും സാധിക്കും. സര്‍വ്വകലാശാല ലക്ഷ്യം വയ്ക്കുന്നതും അത് തന്നെയാണെന്നാണ് കരുതേണ്ടതെന്നും ചെന്നിത്തല പറയുന്നു.

ബിരുദവും ഡിപ്ളോമയും മറ്റും ക്യാന്‍സല്‍ ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്നാണ് 1997 ലെ സ്റ്റാറ്റിയൂട്ടില്‍ പറയുന്നത്. അതിനാല്‍ ഇത് സംബന്ധിച്ച് സര്‍വ്വകലാശാല പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം റദ്ദാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ സര്‍വ്വകലാശാലകളില്‍ പങ്കെടുക്കുകുയും ഫയലുകള്‍ വിളിച്ചു വരുത്തുകയും ചെയ്തതിന്റെ തെളിവായി ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറും പ്രതിപക്ഷ നേതാവ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. അദാലത്തുകളില്‍ മന്ത്രി പങ്കെടുക്കുമെന്നും മന്ത്രിയുടെ ഇടപെടല്‍ ആവശ്യമുള്ള ഫയലുകള്‍ മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നല്‍കാവുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്ന വിവരവും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top