കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, കനത്ത നാശനഷ്ടം

കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല. സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വീടുകളിലെ പാത്രങ്ങൾ ഒഴുകി പോയി.

നിരവധി വാഹനങ്ങൾക്ക് കേടുപാടു പറ്റിയതായും പ്രദേശത്ത് എത്തിയ ഒരു ഓട്ടോറിക്ഷ ഒലിച്ച് പോയതായും വാർഡ് മെമ്പർ മാത്യു ജോസഫ് പറഞ്ഞു.

സിപിഎം സമ്മേളനം നടക്കുന്നതിന്റെ സമീപത്തുകൂടിയാണ് ഉരുള്‍പൊട്ടിയൊഴുകിയത്. വെള്ളം വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് എയ്ഞ്ചല്‍ വാലി. വനത്തിനുള്ളിലാണ് ഉരുള്‍ പൊട്ടിയത് എന്നാണ് സൂചനകള്‍. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫിന്റെ സംഘം തിരിച്ചിട്ടുണ്ട്.

അതേസമയം, കോട്ടയം ജില്ലയില്‍ ഇന്ന് വ്യാപകമായ മഴ തുടരുകയാണ്. ദുരന്തസാധ്യത കണക്കിലെടുത്തി പല സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.

Top