പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി

Jalandhar Bishop Franco Mulakkal

കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ കാലാവധി നീട്ടി. ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ സമൂഹമാധ്യമങ്ങളിലൂടെ കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് നല്‍കിയത്.

ഈ മാസം 11ന് ഹാജരാകാന്‍ ആയിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജഡ്ജ് ഇല്ലാതിരുന്നതിനാല്‍ തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി ജനുവരി ആറാം തീയതിലേക്ക് കേസ് വീണ്ടും മാറ്റി വച്ചു. ഇതേതുടര്‍ന്നാണ് ജാമ്യ കാലാവധിയും നീട്ടിനല്‍കിയത്.

അതേസമയയം പതിനഞ്ചോളം വൈദികര്‍ക്കൊപ്പം എത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ രാവിലെ കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പ് കോട്ടയം നാഗമ്പടത്തെ സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ത്ഥനയും നടത്തിയിരുന്നു.

2018 സെപ്റ്റംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ 5 മുതല്‍ 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.

Top