ബസ് ജീവനക്കാരന്‍ രാഹുലിന്റേത് കൊലപാതകം; സുഹൃത്തുക്കൾ പിടിയിൽ

കോട്ടയം: കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. രാഹുലിന്റെ സഹപ്രവര്‍ത്തകരായ വിഷ്ണു, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. രാഹുലിനെ ഇരുവരും ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് ഒടുവില്‍ തെളിഞ്ഞത്.

സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികള്‍ ഇരുവരും ബസ് കണ്ടക്ടര്‍മാരാണ്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലക്ക് അടിച്ചാണ് രാഹുലിനെ കൊലപ്പെടുത്തിയത്. മരണം ആത്മഹത്യയാക്കി മാറ്റാനും പ്രതികള്‍ ശ്രമിച്ചിരുന്നു,

കഴിഞ്ഞ ശനിയാഴ്ചയാണ് വീടിന് സമീപമുളള റോഡില്‍ സ്വന്തം കാറിനടിയില്‍ രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ കാറിനടിയില്‍ കയറിയ രാഹുല്‍ പുറത്തിറങ്ങാനാകാതെ വാഹനത്തിനിടയില്‍ പെടുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ രാഹുലിന്റേത് അപകട മരണമല്ലെന്നും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്നും രാഹുലിന്റെ ഭാര്യ പറഞ്ഞിരുന്നു. വെളളിയാഴ്ച്ച രാത്രി 7.30 കഴിഞ്ഞ് സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തിന്‍ പങ്കെടുത്ത് ഉടന്‍ മടങ്ങി വരുമെന്ന് ഭാര്യയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു.

ഏറെ വൈകിയും വരാതിരുന്നതോടെ രാത്രി പത്തരയ്ക്ക് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സുഹൃത്തുക്കളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന സംഭാഷണം കേട്ടു. പിന്നീട് വിളിച്ചപ്പോഴെന്നും ഫോണ്‍ എടുത്തില്ല. ശനിയാഴ്ച്ച രാവിലെ പൊലീസ് അറിയിച്ചപ്പോഴാണ് മരണ വിവരം അറിയുന്നതെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുബം രംഗത്തെത്തിയതോടെയാണ് യഥാര്‍ത്ഥ വിവരം പുറത്തായത്.

 

Top