kottakal private bus accident

കോട്ടക്കല്‍: ദേശീയപാതയില്‍ ചങ്കുവെട്ടിക്ക് സമീപം സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ലാത്തിചാര്‍ജിലും ഒരാള്‍ക്ക് പരിക്കേറ്റു.

കോക്കൂര്‍ സ്വദേശി പ്രദീഷ്‌കുമാര്‍(24), കുന്ദംകുളം സ്വദേശി ഹബീബ്(23) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രദീഷ്‌കുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ സ്വാഗതമാട് സ്വദേശി വാസുവിന് പരിക്കേറ്റു.

രാവിലെ 10.45ഓടെയാണ് അപകടമുണ്ടായത്. ഗുരുവായൂരിലേക്ക് പോകുന്ന ഹിദ എന്ന ബസാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ ബസ് അടിച്ച് തകര്‍ത്തു.

രോഷാകുലരായ നാട്ടുകാര്‍ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. പാലത്തറ മാതൃഭൂമി ഓഫിസിന് മുമ്പിലായിരുന്നു അപകടം. സംഘര്‍ത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു.

എന്നാല്‍, മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുത്തുവെന്നാരോപിച്ച് നാട്ടുകാര്‍ ഓഫിസ് അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ മാതൃഭൂമി ഓഫിസിന്റെ മുന്‍വശത്തെ ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ന്നിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ ഹബീബും ലാത്തിചാര്‍ജില്‍ പരിക്കേറ്റ വാസുവും കോട്ടക്കലിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

രണ്ടു ദിവസങ്ങളായി തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍ ഇവിടെ മൂന്ന് പേര്‍ മരിച്ചിരുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണം. ഇതിനിടെയാണ് ഇന്നും അപകടമുണ്ടായത്.

ഇതോടെ ക്ഷുഭിതരായ നാട്ടുകാര്‍ വേഗത നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയായിരുന്നു.

Top