വിദ്യാർത്ഥിയെ മർദിച്ച സംഭവം; കോതമംഗലം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: വിദ്യാർത്ഥിയെ മർദിച്ച കോതമംഗലം എസ് ഐയെ സസ്പെൻഡ് ചെയ്തു. എസ് ഐ മാഹിൻ സലീമിനെയാണ് എറണാകുളം റൂറൽ എസ് പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാർത്ഥിയെ എസ് ഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പൊലീസ് പിടിച്ചുകൊണ്ടുപോയ മറ്റൊരു വിദ്യാർത്ഥിയെ അന്വേഷിച്ച് കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയ എസ് എഫ് ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയെയാണ് പൊലീസ് മർദിച്ചത്. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വം രംഗത്തെത്തിയിരുന്നു.

കോതമംഗലം തങ്കളം ബൈപ്പാസിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചുനിന്ന വിദ്യാർത്ഥി സംഘത്തിലെ ഒരാളെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് പിടിച്ചുകൊണ്ടുപോയ സഹവിദ്യാർഥിയെ അന്വേഷിച്ചാണ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡൻറ് അടക്കമുളളവർ പൊലീസ് സ്റ്റേഷനിലെത്തിയത്. അവിടെവെച്ചാണ് എസ്എഫ്ഐ കോതമംഗലം ലോക്കൽ സെക്രട്ടറിയായ റോഷനെ അകത്തേക്ക് പിടിച്ചുകൊണ്ടുപോയി എസ് ഐ മാഹിൻ സലീം മർദിച്ചത്. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർത്ഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനാണല്ലേ എന്ന് ചോദിച്ചായിരുന്നു എസ്ഐയുടെ മർദനം.

Top