കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും

കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അതേസമയം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

വീട്ടമ്മ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം നഗരത്തിലുണ്ടായ യുഡിഎഫ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലാണ് മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും പൊലീസിന് മുന്നില്‍ ഹാജരാകുന്നത്. ശനിയാഴ്ച എംഎല്‍എ സ്ഥലത്തില്ലാത്ത സമയത്ത് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വാതിലില്‍ നോട്ടീസ് പതിച്ചു. മൂന്ന് കേസുകളുടെ അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ മാത്യു കുഴല്‍നാടനോടും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. അതിനാലാണ് വീണ്ടും നോട്ടീസ് അയച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡണ്ടിന് വെള്ളിയാഴ്ച തന്നെ നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് 26 പേരാണ് ഇതുവരെ അറസ്റ്റിലായത്. 24 പേര്‍ക്ക് ജാമ്യം ലഭിച്ചു. രണ്ടുപേര്‍ റിമാന്റിലായി. നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചു മാത്രമേ ഇനി അറസ്റ്റ് പാടുള്ളൂവെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

 

Top