ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമെന്ന് കൊറിയന്‍ അംബാസഡര്‍

ദില്ലി: ഇന്ത്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും അയോധ്യ വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ-ബോക്ക് ചൊവ്വാഴ്ച പറഞ്ഞു. അയോധ്യയിലെത്താന്‍ ആഗ്രഹിക്കുന്നു. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമെന്നും ദക്ഷിണ കൊറിയന്‍ അംബാസഡര്‍ പറഞ്ഞു.

അയോധ്യയിലെ രാജകുമാരിയെ ദക്ഷിണകൊറിയന്‍ രാജാവ് വിവാഹം കഴിച്ചുവെന്ന കഥയ്ക്ക് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്നും അയോധ്യ തങ്ങള്‍ക്ക് പവിത്ര നഗരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ അംബാസഡറായിരിക്കാന്‍ കഴിയുന്നത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ശ്രീരാമന്റെ ദര്‍ശനത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. രാംലല്ലയുടെ ജന്മസ്ഥലം കാണാന്‍ അവര്‍ കൊതിക്കുന്നു. രാമക്ഷേത്രത്തിന്റെ സമര്‍പ്പണച്ചടങ്ങുകള്‍ക്കായി സര്‍ക്കാര്‍ വലിയ തോതില്‍ നടത്തുന്ന ഒരുക്കങ്ങള്‍ എല്ലായിടത്തും ചര്‍ച്ചയാണെന്നും ചാങ് പറഞ്ഞു.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജി 20 ഉച്ചകോടിക്കിടെയുള്ള സംഭാഷണത്തില്‍ പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു.ശ്രീരാമക്ഷേത്രത്തിന്റെ സമര്‍പ്പണച്ചടങ്ങിലേക്ക് ക്ഷണം ലഭിച്ചാല്‍ തീര്‍ച്ചയായും പോകും, ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ ഭാഗ്യമായി കരുതും.

Top