മുംബൈ: മഹാരാഷ്ട്രയിൽ മറാത്താ പ്രക്ഷോഭത്തിന് കാരണമായ കോപര്‍ഡി കൂട്ടമാനഭംഗ കൊലക്കേസില്‍ പ്രതികൾക്ക് വധശിക്ഷ വിധിച്ചു.
കേസിലെ മൂന്ന് പ്രതികളായ ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ, സന്തൊഷ് ഗോരഖ് ഭവാല്‍, നിതിന്‍ ഗോപിനാഥ് ഭൈലുമെ എന്നിവര്‍ക്കാണ് ബുധനാഴ്ച അഹമദ്നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ ശിക്ഷ വിധിച്ചത്.
കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.ഗൂഡാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
2016 ജൂലൈ 13ന് മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ കോപാര്‍ഡി ഗ്രാമത്തിലാണ് സംഭവം നടന്നത്.
മുത്തച്ഛനെ കണ്ട് മടങ്ങിയ 15കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിന്‍ഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചു. അതിക്രൂരമായ പ്രവർത്തികളാണ് മൂവരും പെൺകുട്ടിയോട് ചെയ്തത്.
പെണ്‍കുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നു. തോളെല്ലുകള്‍ പൊട്ടിയിരുന്നു. കഴുത്തുഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലപ്പെട്ട പെൺകുട്ടി മറാത്ത വിഭാഗത്തിലുള്ളതായതും, പ്രതികള്‍ ദളിത് സമുദായക്കാരുമായതാണ് പ്രക്ഷോഭത്തിന് കാരണമായത്.