നിർമ്മാണത്തിനിടെ കൂളിമാട് പാലം തകർന്നത് ഗൗരവകരം; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഒരു കമ്പനിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലം തകർന്നതിൽ കരാറുകാർക്ക് എതിരെ എന്തുകൊണ്ടാണ് നടപടിയിയെടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു. ഊരാളുങ്കൽ കമ്പനിയുടെ സേവനം ആവശ്യപ്പെട്ട് പ്രതിപക്ഷ എം എൽ എമാർ ഉൾപ്പെടെ കത്ത് നൽകിയിട്ടുണ്ടെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

നിർമ്മാണത്തിനിടെ കൂളിമാട് പാലം തകർന്നത് ഗൗരവകരമാണ്. വിജിലൻസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാലയിട്ട് സ്വീകരിക്കുന്നതല്ല സർക്കാർ നയമെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദ്യോത്തര വേളയിൽ വിശദീകരിച്ചു.

സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ കല്ലിടൽ നിർത്തി ഉത്തരവിറക്കിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ രേഖാമൂലം സഭയെ അറിയിച്ചു. സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ നാലു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

2022 അവസാനമോ 2023ആദ്യ മാസങ്ങളിലോ ആദ്യ കപ്പൽ എത്താൻ ആകും വിധം വിഴിഞ്ഞം തുറമുഖം നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും സഭയെ രേഖാമൂലം അറിയിച്ചു.

Top