കൂടത്തായി റോയ് വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി

കോഴിക്കോട്: കൂടത്തായി റോയി വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ വിടുതല്‍ ഹര്‍ജി കോടതി തളളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കൊലപാതകക്കേസില്‍ ജോളി അറസ്റ്റിലായിട്ട് ഒക്ടോബറില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായിരുന്നു. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു ജോളി ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയത്. ഇതില്‍ അഞ്ചെണ്ണവും സയനൈഡ് ഉപയോഗിച്ചായിരുന്നു.

2002ലാണ് ആദ്യ കൊലപാതകം നടത്തിയത്. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസ്. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എംഎം മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലി. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, ആത്മഹത്യയാണെന്നായിരുന്നു നിഗമനം. അത് അങ്ങനെയാക്കാന്‍ ജോളി ശ്രമിച്ചു.

റോയിയുടെ സഹോദരന്‍ വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി നല്‍കി. റൂറല്‍ എസ്പി കെജി സൈമണിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി നടന്ന അന്വേഷണത്തിന് ഒടുവില്‍ കല്ലറകള്‍ തുറന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയുടെ അറസ്റ്റ്.

സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തില്‍നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം.

Top