ആറ് കൊലകളും വെവ്വേറെ , കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണസംഘം വിപുലീകരിക്കുന്നു

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണസംഘം വിപുലീകരിക്കാന്‍ തീരുമാനം. ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കും. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേര്‍ത്ത്, ആരൊക്കെയാകണം ഓരോ ടീമിലുമുണ്ടാകേണ്ടത് എന്ന് തീരുമാനിക്കുന്നതും, ഇതിന്റെ ഏകോപനച്ചുമതലയും റൂറല്‍ എസ്പി കെ ജി സൈമണായിരിക്കും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് ഈ ടീമിലേക്ക് ചേര്‍ക്കുന്നത്. നിലവില്‍ 11 പേരുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നിര്‍ണായകമായ വഴിത്തിരിവുകളുണ്ടാക്കിയ കണ്ടെത്തലുകള്‍ നടത്തിയത് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തില്‍ ഈ സംഘമാണ്. ജീവന്‍ ജോര്‍ജും നിലവില്‍ ഈ അന്വേഷണസംഘത്തില്‍ അംഗമാണ്.

പുതിയ സംഘങ്ങള്‍ രൂപീകരിക്കുന്നതോടെ, ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും പ്രാവീണ്യം തെളിയിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുക. ഓരോ കേസിലും ഓരോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. എല്ലാ കേസിലും മുഖ്യപ്രതി ജോളിയായിരിക്കും.

പരമാവധി രേഖകള്‍ പരിശോധിച്ച് തയ്യാറാക്കി, പരമാവധി സാക്ഷികളെ കണ്ട് മൊഴി രേഖപ്പെടുത്തി, വിശദമായ ഫൊറന്‍സിക്, രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനാണ് അന്വേഷണസംഘത്തെ ഇത്രയും വിപുലീകരിച്ചിരിക്കുന്നത്. കേസന്വേഷണം വേഗത്തിലാക്കണമെന്നാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Top