കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കേസില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കും ഇല്ലെന്ന് ഓമശേരി ശാന്തി ആശുപത്രി. മരിച്ചവരുടെ ആശുപത്രി രേഖകള്‍ പൊലീസിന് നല്‍കിയതായും രേഖകളില്‍ അസ്വഭാവികത ഒന്നുമില്ലെന്നും ശാന്തി ആശുപത്രി അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ എം വി മുബാറക്ക് പറഞ്ഞു.
കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയും നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയും ദീര്‍ഘകാലമായി ശാന്തി ആശുപത്രിയില്‍ ചികിത്സ തേടിയവരാണ്. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് അപസ്മാര രോഗത്തെ തുടര്‍ന്ന് സിലിയെ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. അതിനാല്‍ വീണ്ടും കൊണ്ടുവന്നപ്പോള്‍ സംശയം തോന്നിയില്ലെന്നും മുബാറക് വ്യക്തമാക്കി.
മരിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് ശാന്തി ആശുപത്രിയിലെ വിവിധ വകുപ്പുകളില്‍ മാത്യു ചികിത്സ തേടിയിരുന്നു. ഏകദേശം 20 തവണയെങ്കിലും മാത്യു ചികിത്സയ്ക്കായി ആശുപത്രിയില്‍ വന്നിട്ടുണ്ട്. പ്രമേഹം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ ഉണ്ടായിരുന്നു. 2014-ലാണ് അബോധാവസ്ഥയില്‍ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി വരുന്ന രോഗി ആയതിനാല്‍ മാത്യുവിന്റെ മരണത്തില്‍ അസ്വാഭാവികതയെന്നും തോന്നിയിരുന്നില്ല.
സിലിയുടെ വിവിരങ്ങളും പരിശോധിച്ചിരുന്നു. 2014-ലാണ് സിലിയെ അപസ്മാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിലിയെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീണ്ടും 2016-ലാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുമ്പ് അപസ്മാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സിലിയുടെ മരണത്തിലും അസ്വാഭാവികത തോന്നിയിരുന്നില്ല.
സിലിയുടെ മകള്‍ ആല്‍ഫയെ 2015ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ 11 മണിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആല്‍ഫയെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ആല്‍ഫയുടെ മരണവിവരം അറിയുന്നത്. മരിച്ച റോയിയെ ശാന്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടില്ല. 2002-ല്‍ മരിച്ച അന്നമ്മയെയും 2008-ല്‍ മരിച്ച ടോം തോമസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമായിട്ടില്ലെന്നും എം വി മുബാറക്ക് വ്യക്തമാക്കി.