കൂടത്തായ് കൊലപാതക പരമ്പര ; ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരുന്നു

കോഴിക്കോട് : കൂടത്തായ് കൊലപാതക പരമ്പരയിലെ കൊലപാതകങ്ങളെല്ലാം വിഷം ഉള്ളിലെത്തിയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് യോഗം.

മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍മാര്‍, ഫോറന്‍സിക് സര്‍ജന്‍മാര്‍, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍, ന്യൂറോളജി വകുപ്പിലെ വിദഗ്ദര്‍, ആറ് കൊലപാതകങ്ങളുടേയും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്നാണ് സൂചന. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് കൊലപ്പെടുത്തിയത്.

ഇത് ‘ഡോഗ് കില്‍’ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് നായ വിഷം വാങ്ങിയത്. ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തിയാണ് അന്നമ്മയെ കൊന്നത് എന്നായിരുന്നു നേരത്തെ ജോളി നല്‍കിയ മൊഴി. ഇത് വഴിതെറ്റിക്കാനായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കേസിലെ പ്രതി എംഎസ് മാത്യുവിനെ മാപ്പുസാക്ഷിയാക്കിയാക്കാനാണ് സാധ്യത. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് അന്വഷണ സംഘത്തിന്റെ തീരുമാനം.

കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കി എന്നതാണ് എംഎസ് മാത്യുവിനെതിരേയുള്ള കുറ്റം. ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച് ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചാണെന്ന് മാത്യു മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളിയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക മൊഴിയും മാത്യു നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാപ്പ് സാക്ഷിയാകേണ്ടെന്ന നിലപാടിലായിരുന്നു എംഎസ് മാത്യു. ഇയാള്‍ക്ക് ലഭിച്ച നിയമോപദേശവും ഇത് തന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാപ്പ് സാക്ഷിയായി പുതിയ ജീവിതം നയിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാത്യു അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.

Top