പത്തനംതിട്ട : കോന്നിയിലെ വോട്ടര്‍ പട്ടികയില്‍ 76 പേരുകള്‍ ഇരട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ നാളെ വോട്ടര്‍മാരെ അറിയിക്കും.
കോന്നിയില്‍ മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെയും അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ടഭ്യര്‍ഥിച്ച് മതചിഹ്നങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന് എല്‍.ഡി.എഫ് ആണ് പരാതി നല്‍കിയത്.
പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
വീഡിയോ നിര്‍മിച്ചത് ആരാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. വീഡിയോ അടിയന്തിരമായി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഏജന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡിസിസി മീഡിയ കണ്‍വീനര്‍ സലിം പി ചാക്കോ എന്നിവര്‍ നല്‍കിയ പരാതികളും മീഡിയ മോണിറ്ററിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പരിഗണിച്ചാണ് കളക്ടറുടെ നിര്‍ദേശം.
കോന്നി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് വി എസ് ഹരീഷ് ചന്ദ്രനും വീഡിയോ വ്യാജമാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.