കൊണ്ടോട്ടി പീഡനശ്രമക്കേസ്; പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ്

കൊണ്ടോട്ടി: മലപ്പുറം കൊട്ടുകരയില്‍ 21കാരിയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ 15 വയസ്സുകാരന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും. കോഴിക്കോട് വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലാണ് പ്രതി ഇപ്പോഴുള്ളത്. പത്താം ക്ലാസ് വിദ്യാര്‍ഥിയെ അക്രമം നടത്താന്‍ പ്രേരിപ്പിച്ചത് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ആണോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച് എല്ലാ വിവരങ്ങളും ശേഖരിക്കും.

ഒക്ടോബര്‍ 25-നാണ് ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് ആക്രമിച്ചത്. തുടര്‍ന്ന് യുവതിയുടെ അതേനാട്ടുകാരനായ 15കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ചതു താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും യുവതി വ്യക്തമാക്കിയിരുന്നു.

യുവതി പഠന ആവശ്യത്തിനായി പോകുമ്പോള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. പ്രതിയുടെ പിടിയില്‍നിന്നു കുതറിയോടി യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. യുവതി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതി ജൂഡോ ചാംപ്യനാണെന്നു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു

 

Top