കൊല്ലം: കൊല്ലം സ്വദേശിനിയായ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയ്ക്ക് കാരണം അധ്യാപകരുടെ പീഡനമെന്ന് ബന്ധുക്കള്‍. സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം ഉള്ളതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഫാത്തിമയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
നവംബര്‍ 9-ാം തീയതിയാണ് മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയത്.
തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദര്‍ശന് പത്മനാഭനാണെന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ആത്മഹത്യാക്കുറിപ്പ് സ്വന്തം മൊബൈലിലെ സ്‌ക്രീന്‍ സേവറായി ഫാത്തിമ സേവ് ചെയ്തിരിക്കുകയായിരുന്നു.ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി കൊല്ലം മേയര്‍ രാജേന്ദ്രബാബുവും കുടുംബസുഹൃത്ത് ഷൈനുമൊപ്പം ഫാത്തിമയുടെ സഹോദരി ഐഷാ ലത്തീഫ് ചെന്നൈ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ശ്രദ്ധയില്‍ പ്പെട്ടത്.
എന്നാല്‍ പോലീസിന്റെ കൈവശമുള്ള ഫോണില്‍ നിന്ന് നിര്‍ണ്ണായകമായ ഈ തെളിവ് നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും ബന്ധുക്കള്‍ പങ്കുവെക്കുന്നു. ജാതിവിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഫാത്തിമയെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് മുഖ്യമന്ത്രിയെ കണ്ട പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു. വിഷയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാത്തിമയുടെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി.