ദേവനന്ദയെ തട്ടിക്കൊണ്ട് പോയത്,മരണത്തിലെ സത്യം അറിയണം; ദുരൂഹതയെന്ന് മാതാപിതാക്കളും

കൊല്ലം: കൊല്ലത്ത് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് മാതാപിതാക്കളും. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മരണത്തില്‍ ദുരൂഹതയുണ്ട് മുത്തച്ഛന്‍ മോഹനന്‍പിള്ള നേരത്തെ ആരോപിച്ചതിന് പിന്നാലെയാണ് മാതാപിതാക്കളും ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയത്.

‘എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. എന്റെ കുഞ്ഞിന്റെ മരണത്തിലെ സത്യം അറിയണമെന്നും’ ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞു. പുഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്ക് പോയിട്ടില്ലെന്നും ഒരിക്കലും ആറിനു മറുകരയിലെ ക്ഷേത്രത്തില്‍ പോയിട്ടില്ലന്നും തേങ്ങലോടെ അമ്മ പറയുന്നു.

എന്നോട് സംസാരിച്ച് അകത്തേക്ക് പോയ കുട്ടിയെ നിമിഷ നേരം കൊണ്ടാണ് കാണാതായത്. വീടിനുള്ളിലുണ്ടായിരുന്ന തന്റെ ഷോളും കാണാതായി. ഷോള്‍ ധരിച്ച് മകള്‍ ഒരിക്കലും പുറത്തുപോയിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലം മുന്‍പ് കുട്ടി കണ്ടിട്ടില്ല. എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. കുറ്റവാളിയെ കണ്ടെത്തണമെന്നും ധന്യ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുമെന്ന് അച്ഛന്‍ പ്രദീപും പറഞ്ഞു.

ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛന്‍ നേരത്തെ ആരോപിച്ചിരുന്നു. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിഒറ്റയ്ക്കു പുഴയിലേക്ക് പോകില്ലെന്നും കാണാതാകുമ്പോള്‍ കുട്ടി അമ്മയുടെ ഷാള്‍ ധരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Top