കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

കൊല്ലം: പട്ടാപ്പകല്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം മരുത്തടി ഓഞ്ചേലില്‍ കിഴക്കതില്‍ വിഷ്ണുവിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് മധുര സ്വദേശി പ്രകാശ് (42) മകന്‍ രാജപാണ്ഡ്യന്‍ (19) എന്നിവരെയാണ് സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പള്ളിക്കാവിലെ പ്രതികളുടെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടന്നത്. തുടര്‍ന്ന് കൊലപാതകം നടന്ന ജവാന്‍ മുക്കില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവ സമയത്തുണ്ടായ ആക്രമണങ്ങളും അതിന് ശേഷം കൊലപ്പെടുത്താന്‍ ഉണ്ടായ സാഹചര്യവും, കൊല ചെയ്ത രീതികളും പ്രതികള്‍ പൊലീസിനോട് വിവരിച്ചു.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കൊലപാതകം നടന്നത്. മരണപ്പെട്ട വിഷ്ണുവും സുഹൃത്തും വന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തിയാണ് പ്രകാശ് വിഷ്ണുവിനെ കുത്തി കൊലപ്പെടുത്തിയത്. ഇടത് നെഞ്ചിന് കുത്തേറ്റ് റോഡില്‍ വീണ വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസെത്തിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

അവിടെ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. വിഷ്ണുവിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പൊലീസ് പിടികൂടി. ഒന്നാം പ്രതി പ്രകാശിന് ഇറച്ചിവെട്ടും, രണ്ടാം പ്രതി രാജ പാണ്ഡ്യന് നായ്ക്കളെ വളര്‍ത്തി വില്പനയുമാണ്.സിഐ എന്‍.ആര്‍ ജോസ്, എസ്.ഐ ബിജു, റ്റി. സത്യദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

 

Top