കൊല്ലത്തെ യുവതിയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ അറസ്റ്റിൽ

കൊല്ലം : കൊല്ലത്ത് വിവാഹ തട്ടിപ്പിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയത്താണ് സംഭവം. പള്ളിമുക്ക് സ്വദേശി ഹാരീസിനെയാണ് കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊട്ടിയത്ത്‌ റഹിമിന്റെയും നദീറയുടെയും മകൾ റംസിയാണ് ആത്മഹത്യ ചെയ്‌തത്. 24 വയസ്സായിരുന്നു. ഹാരീസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് റംസി ആത്മഹത്യ ചെയ്തത്. മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞ ശേഷം യുവാവ് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറി എന്നാണ് പരാതി.

വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാകുകയും വരൻ തന്നെ ആശുപത്രിയിലെത്തിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഗർഭച്ഛിദ്രത്തിനായി ഹാരിസ് മുഹമ്മദ് വ്യാജരേഖ ചമയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഹാരിസ് ശ്രമിച്ചു. ഇതറിഞ്ഞാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരീസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. വിവിധ രാഷ്ട്രീയ സംഘടനകൾ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തുടർന്നാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

Top